Thursday, October 20, 2011

ആഗോളീകരണത്തിന്റെ മതം

                  രണ്ടു ദശകങ്ങളായി ആഗോളതലത്തില്‍ പുതിയ ലോകക്രമം സൃഷ്ടിച്ചും,രാഷ്ട്രങ്ങളെയും സമൂഹങ്ങളെയും മാത്രമല്ല വ്യക്തികളെയും കുടുംബങ്ങളെയും വരെ സ്വാധീനിച്ചും  മുന്നേറുന്ന ഒരു പ്രക്രിയയാണ്‌ ആഗോളീകരണം.
                  ആഗോളീകരണത്തിന് ഭിന്ന മുഖങ്ങളുണ്ട്.അത് സര്‍വതലസ്പര്‍ശിയാണ്.അതിനു രാഷ്ട്രീയമുണ്ട്.സാമ്പത്തികതലമുണ്ട്.ഒരു മതവും ഉണ്ട്.
                  ആഗോളീകരണത്തിന്റെ രാഷ്ട്രീയമാണ് നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന അധിനിവേശങ്ങള്‍.രാഷ്ട്രങ്ങള്‍ തമ്മിലുള്ള മര്യാദകള്‍ നിരാകരിക്കുകയും, രാഷ്ട്രങ്ങള്‍ക്കിടയിലുള്ള അതിരുകള്‍ ലംഘിക്കുകയും ന്യായാന്യായങ്ങള്‍ പരിഗണിക്കാതെ മറ്റുരാഷ്ട്രങ്ങളുടെ എണ്ണപ്പാടങ്ങള്‍ അടക്കമുള്ള സമ്പത്ത്‌ കവര്‍ന്നെടുക്കാന്‍ രാഷ്ട്രങ്ങള്‍ തന്നെ കൊള്ളക്കാരാവുകയും ചെയ്യുന്നതാണ് അതിന്റെ രാഷ്ട്രീയം.അതായത്‌, ആഗോളീകരണത്തിന്റെ രാഷ്ട്രീയം രാഷ്ട്രങ്ങളെ കൊള്ളക്കാരാക്കി മാറ്റിയിരിക്കുന്നു.ഇന്ന് അത് അമേരിക്കയാണ്, നാളെ മറ്റാരുമാവാം.
                  ആഗോളീകരണത്തിന് സാമ്പത്തികതലമുണ്ട്.വികസന സങ്കല്‍പ്പങ്ങള്‍ക്ക്  അര്‍ത്ഥഭംഗം വരികയും വികസനം എന്നാല്‍ വിദേശഫണ്ടിംഗ് എന്നാവുകയും കടം വാങ്ങി മാത്രമേ വികസനം സാധ്യമാകൂ എന്നാ അവസ്ഥ സംജാതമാവുകയും എല്ലാ രാഷ്ട്രങ്ങളെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത കടബാധ്യതയിലേക്ക്  നയിക്കുകയും ചെയ്യുന്നതാണ് അതിന്റെ സാമ്പത്തികതലം.വികസനവായ്പക്ക് വര്‍ഷങ്ങളോളം മുതലും പലിശയും പിന്നെ പിഴയും ചേര്‍ത്ത് അടച്ചുകൊണ്ടെയിരിക്കുക എന്ന ബാധ്യതയാണ്‌ അതിന്റെ ബാക്കിപത്രം.അതായത്‌,ആഗോളീകരണത്തിന്റെ സാമ്പത്തികനയം രാഷ്ട്രങ്ങളെ പരാശ്രയത്വത്തി            ലേക്ക്  നയിക്കുന്നു.
                  ആഗോളീകരണത്തിന് മതമുണ്ട്‌ എന്നത് പലര്‍ക്കും അവിശ്വസനീയമാകും.അതിന്റെ മതം വ്യക്തികളെയും കുടുംബങ്ങളെയും ആണ് സ്വാധീനിച്ചിരിക്കുന്നത്.സൂക്ഷ്മതലത്തില്‍ ഈ അവസ്ഥയെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യേണ്ടവര്‍, പ്രബോധനത്തിന് പകരം പ്രകോപനം സൃഷ്ടിച്ച് എല്‍.സി.ഡി.ക്ളിപ്പിങ്ങുകള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്.
                  ഇച്ഛകളുടെ തടവുകാരാണ് മനുഷ്യര്‍.ഇച്ഛകളെ നിയന്ത്രിക്കാനും മറികടക്കാനും കഴിയുന്നവര്‍ക്ക് മാത്രമേ ലക്ഷ്യത്തിലെത്താനാവുകയുള്ളൂ.ആഗോളീകരണത്തിന്റെ മതം ഇച്ഛകളെ പ്രോജ്വലിപ്പിക്കുന്നു എന്നതാണ് പ്രധാനം."ജീവിതം ആസ്വദിക്കാനുള്ളതാണ്" എന്നതാണ് അതിന്റെ സന്ദേശം.ജീവിതം ഏത് വിധേനയും ആസ്വദിക്കണമെങ്കില്‍ നിയന്ത്രണങ്ങളും നിബന്ധനകളും ഇല്ലാതാവണം.നിഷിദ്ധവും അനുവദനീയവും തമ്മിലുള്ള സമാന്തരരേഖകള്‍ പരസ്പരം സന്ധിക്കുകയും വേണം.
                  മതമാണ്‌ മനുഷ്യന്റെ ജീവിതം നിര്‍ണയിച്ചത്.ഈ നിര്‍ണയം മനുഷ്യവര്‍ഗ്ഗത്തിന്റെ ഗുണപരമായ അതിജീവനത്തിനു വേണ്ടിയാണ്‌.എതൊരു ഗുണാത്മക മുന്നേററത്തിനും ചില ചിട്ടകളും വ്യവസ്ഥകളും അനിവാര്യമാണ്.ഈ വ്യവസ്ഥകള്‍ നിരാകരിക്കപ്പെടുമ്പോള്‍ സര്‍വ നാശമാണ് ഭവിക്കുക.നിബന്ധനകളെയും,നിയന്ത്രണങ്ങളെയും അസ്വാതന്ത്ര്യത്തിന്റെ ചങ്ങലകളായി കാണുന്നവര്‍ക്ക് ചങ്ങല പൊട്ടിച്ചെറിയാന്‍ പ്രചോദനം നല്‍കുന്നു ആഗോളീകരണത്തിന്റെ മതം.എന്നിട്ട് പുതിയ ബന്ധനം നല്‍കുന്നു.
                  ജീവിതം അതിരുകളില്ലാതെ ആസ്വദിക്കണമെങ്കില്‍ യഥേഷ്ടം പണം വേണം.പണമുണ്ടാക്കാന്‍ ഏത് വഴിയും സ്വീകാര്യമാവുന്നു.കവര്‍ച്ചയും കൊലപാതകവും തട്ടിപ്പും വഞ്ചനയും അനുവദനീയമാകുന്നു.അതിന്റെ ശാസ്ത്രീയത ന്യായവും ആയിത്തീരുന്നു.വായിച്ചും ദര്‍ശിച്ചും "ഇതൊക്കെ നിത്യ സംഭവം അല്ലേ" എന്ന അപകടകരമായ നിസംഗതയിലേക്ക് സമൂഹം പതുക്കെ ആനയിക്കപ്പെടുന്നു.അങ്ങനെ 'ക്വട്ടേഷനും' ഒരു ജോലിയായിത്തീര്‍ന്നിരിക്കുന്നു.ചങ്ങലകളില്ലാത്ത ബന്ധനങ്ങള്‍.
                  പണത്തോടുള്ള ആര്‍ത്തി മനുഷ്യസഹജമാണ്.ആ സഹജബോധത്തെയാണ് മതം നിയന്ത്രിച്ചിരുന്നത്.ആഗോളീകരണത്തിന്റെ മതം മനുഷ്യന്റെ ആര്‍ത്തിയെ ഉദ്ദീപിപ്പിക്കുന്നു.അത് കൊണ്ട് പണത്തിന്റെ സ്വാഭാവികമായ വളര്‍ചയിലല്ല പലര്‍ക്കും താല്പര്യം.വളര്‍ച്ചയുടെ കുതിര ശക്തി വര്‍ധിപ്പിക്കാനുള്ള വഴികളാണ് മിക്കവാറും പേര്‍ തേടുന്നത്.കാരണം അവര്‍ക്ക്  ജീവിതം ആസ്വദിക്കാന്‍, നിയന്ത്രണങ്ങള്‍ ഇല്ലാതെ സുഖിക്കാന്‍ അങ്ങനെ പണം ഉണ്ടായേ പറ്റൂ.അപ്പോള്‍ പുതിയ ചങ്ങലകള്‍ രൂപപ്പെടും.'മണിചെയിനുകള്‍'.
                  പണം ഇരട്ടിപ്പിക്കാന്‍ മോഹമുള്ളവരും,അത്തരക്കാരുടെ മോഹങ്ങള്‍ പൊലിപ്പിച്ച് പരമാവധി പണം കവര്‍ന്നെടുകുന്നവരും അതിനുവേണ്ടി നടത്തുന്ന 'ശാസ്ത്രീയമാര്‍ഗങ്ങള്‍' പുതിയ ചേരുവകളില്‍ അവതരിപ്പിക്കപ്പെടുമ്പോഴും ഇരകളാവാന്‍ വെമ്പി നില്‍ക്കുന്നുണ്ടാവും പലരും.നിയമവിധേയമല്ലാത്ത മാര്‍ഗങ്ങളിലൂടെ സമ്പാദിക്കുന്നതെന്തും നിഷിദ്ധമാണ് എന്ന് വിധിക്കുന്ന മതത്തിന്റെ നിയന്ത്രണങ്ങളില്‍ നിന്ന് സ്വാതന്ത്രരായവരാണ്  അതിമോഹങ്ങളുടെ അടിമകളായി മാറുന്നത്!

No comments:

Post a Comment