Friday, October 21, 2011

ആഗോളീകരണത്തിന്റെ മതം....തുടര്‍ച്ച

               അനുവദനീയമായ ഭക്ഷണമാണ് സിരകളില്‍ ശുദ്ധമായ രക്തം ഉണ്ടാക്കുന്നത്.രക്തം ശുദ്ധമാ യാലെ മനസ്സും ചിന്തയും ശുദ്ധമാവൂ.ശുദ്ധമായ മനസ്സില്‍ നിന്ന് മാത്രമേ സംസ്കാരം ഉണ്ടാവൂ.സംസ്കാരമുള്ള മനുഷ്യന് മാത്രമേ സാമൂഹികബന്ധങ്ങള്‍ നില നിര്‍ത്താനാവൂ .നിഷിദ്ധമായ ഭക്ഷണം,അത് മതപരിപ്രേക്ഷ്യത്തില്‍ ആയാലും,പാചകത്തിന്റെ ശാസ്ത്രീയതയില്‍ ആയാലും മനുഷ്യന്റെ അകം മലിനമാക്കുന്നു.അകം മലിനമായാല്‍ പുറം എങ്ങനെ ശുദ്ധമാവും?എങ്ങനെ സംസ്കാരം പ്രകടമാവും?മതം മുന്നോട്ടു വെക്കുന്ന ആഹാരചിട്ടകള്‍ നമുക്ക് അന്യമാവുന്നു.എന്തും എങ്ങനെയും എപ്പോഴും എത്രയും ഭക്ഷിക്കാം എന്നാണു പുതിയ മതം നമ്മോടു പറയുന്നത്.'ജീവിക്കാന്‍ ആവശ്യമായ ഭക്ഷണം'എന്നത് 'ഭക്ഷണത്തിന് വേണ്ടിയുള്ള ജീവിതം'എന്നായി മാറിയിരിക്കുന്നു.
              ശാസ്ത്രത്തിന്റെ വികാസം മനുഷ്യന്റെ ജീവിതനിലവാരം ഉയര്‍ത്തുന്നു.പക്ഷെ പലപ്പോഴും സംസ്കാരത്തെ നിരാകരിക്കുന്നു.'മൊബൈല്‍ ഫോണ്‍ മാനിയ'ഏറ്റവും മികച്ച ഉദാഹരണം.മൊബൈല്‍ ഫോണ്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നു പോലും അറിയാത്ത സമൂഹമാണ് നമ്മുടെത്.യാത്രയില്‍,ചടങ്ങുകളില്‍,പൊതുഇടങ്ങളില്‍ സൂക്ഷ്മമായി  നിരീക്ഷിച്ചാല്‍ അറിയാം,പലരും എത്ര അഭാസമായാണ് മൊബൈല്‍ ഉപയോഗിക്കുന്നത് എന്ന്.പരിധിക്കകത്ത് മൊബൈല്‍ സ്വീകാര്യമാവാം.പക്ഷെ പലരും പരിധിക്കു പുറത്താണല്ലോ മൊബൈല്‍ ഉപയോഗിക്കുന്നത്?
              മൊബൈല്‍ ഫോണിനു എന്തിനാണ് കാമറയും മെമ്മറികാര്‍ഡും എന്ന് ചോദിച്ചാല്‍ ഇതൊന്നും ഇല്ലാത്ത മൊബൈല്‍ ഫോണ്‍ നമുക്ക് എന്തിനാണ് എന്നാ മറുചോദ്യം ഉയരും? അപ്പോള്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം വിനിമയമല്ല മറ്റെന്തോ ആണ് എന്ന് നിര്‍ണയിക്കപ്പെട്ടിരിക്കുന്നു.അത് ഭംഗിയായി നിര്‍വഹിക്കപ്പെടുകയും ചെയ്യുന്നുണ്ട്.പൊതുഇടങ്ങളില്‍ മാത്രമല്ല സ്വന്തം മാതാവിന്റെ കുളിമുറിയില്‍ വരെ മൊബൈല്‍ ഫോണിന്റെ വിനിയോഗം നടന്നുകഴിഞ്ഞിരിക്കുന്നു.
              ചീറിപ്പാഞ്ഞു വരുന്ന തീവണ്ടിയുടെ ഘോരശബ്ദം പോലും കേള്‍ക്കാനാവാത്ത വിധം നമ്മുടെ സഹോദരങ്ങളുടെ ചെവിയില്‍ മൊബൈല്‍ ഫോണ്‍ തിരുകിവെച്ചിരിക്കുന്നു പുതിയ മതം.അവന്‍/അവള്‍ സ്വന്തം മാതാപിതാക്കളുടെയോ,സമൂഹത്തിലെ അശരണരുടെയോ ആര്‍ത്തനാദം കേള്‍ക്കരുത് എന്ന് ആരോ നിശ്ചയിച്ചിരിക്കുന്നു.അത്തരം നിശ്ചയങ്ങളുടെ ബന്ധനത്തിലാണ് നമ്മുടെ യൌവനം.സ്വന്തം ജീവന്‍ തട്ടിയെടുക്കുംവിധം തീവണ്ടി അടുത്തെത്തിയിട്ടും തിരിച്ചറിയാന്‍ ആവാത്ത വിധം അവന്‍ മൊബൈലില്‍ ശ്രിംഗരിച്ചത് സാമൂഹികപ്രധാന്യം ഉള്ള വിഷയം ആയിരുന്നില്ല എന്ന് തീര്‍ച്ച.അല്ലെങ്കിലും റെയില്‍പാളത്തിലും നടുറോട്ടിലും നടത്തേണ്ടതല്ലല്ലോ സാമൂഹികവിചാരങ്ങള്‍? 
             അപകടങ്ങള്‍ ആധുനികസമൂഹത്തില്‍ നിത്യസംഭവം ആയിത്തീര്‍ന്നിരിക്കുന്നു.പ്രത്യേകിച്ചും വാഹനാപകടങ്ങള്‍.അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഓടിയെത്തുന്ന,സ്വന്തം ജീവന്‍ അവഗണിച്ചും അന്യന്റെ ജീവന്‍ രക്ഷപ്പെടുത്താനുള്ള ആത്മാര്‍പ്പനത്തിന്റെ പ്രതീകങ്ങള്‍ ആയിരുന്നു നമ്മുടെ യുവാക്കള്‍.മാനവികതയുടെ മഹല്‍സന്ദേശം ഒരു കൈത്തിരിയായി കാത്തുവെച്ചവര്‍.അത്തരം സമര്‍പ്പണങ്ങള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുകയാണ്.
             അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സന്നദ്ധതയെക്കാള്‍,ദുരന്തദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്താനുള്ള ത്വരയാണ് നമ്മുടെ യുവാക്കള്‍    പ്രകടിപ്പിക്കുന്നത്.റോഡരികില്‍,പീടികത്തിണ്ണയില്‍ ചോര വാര്‍ന്നു കിടക്കുന്ന ഒരു മനുഷ്യന്റെ ദരുനദൃശ്യങ്ങള്‍ കണ്ടുനില്‍ക്കുകയും മൊബൈലില്‍ പകര്‍ത്തുകയും ചെയ്തവരില്‍ ഒരാള്‍ക്ക് പോലും അയാളെ ആസ്പത്രിയില്‍ എത്തിക്കണമെന്ന് തോന്നാത്തവിധം മനുഷ്യനെ മൃഗസമാനമാക്കിയത്,ആഗോളീകരണത്തിന്റെ മതമാണ്‌.മൊബൈലിനു അങ്ങനെയും ഒരു വിനിയോഗമുണ്ട് എന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.(തുടരും)

1 comment:

  1. കറുത്ത പ്രതലം വായനക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു ....

    ReplyDelete